Job 16

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു;
നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3വ്യൎത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ?
അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;
എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ
എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും
നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
5ഞാൻ വായികൊണ്ടു നിങ്ങളെ ധൈൎയ്യപ്പെടുത്തുകയും
അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;
ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
7ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
നീ എന്റെ ബന്ധുവൎഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു;
എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
അവൻ എന്റെ നേരെ പല്ലു കടിക്കുന്നു;
ശത്രു എന്റെ നേരെ കണ്ണു കൂൎപ്പിക്കുന്നു.
10അവർ എന്റെ നേരെ വായ്പിളൎക്കുന്നു;
നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു;
അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
12ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു;
അവൻ എന്നെ പിടരിക്കു പിടിച്ചു തകൎത്തുകളഞ്ഞു;
എന്നെ തനിക്കു ലാക്കാക്കി നിൎത്തിയിരിക്കുന്നു.
13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;
അവൻ ആദരിക്കാതെ എന്റെ അന്തൎഭാഗങ്ങളെ പിളൎക്കുന്നു;
എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
14അവൻ എന്നെ ഇടിച്ചിടിച്ചു തകൎക്കുന്നു;
മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,
എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു;
എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.
എന്റെ പ്രാൎത്ഥന നിൎമ്മലമത്രേ.
18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;
എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19ഇപ്പോഴും എന്റെ സാക്ഷി സ്വൎഗ്ഗത്തിലും
എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.
21അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും
മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22ചില ആണ്ടു കഴിയുമ്പോഴേക്കു
ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.
Copyright information for Mal1910